വാഷിംഗ്ടൺ : എച്ച്–വണ്‍ബി വീസാ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. കഴിഞ്ഞ സെപ്റ്റംബറില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ട്രംപ് ഉയര്‍ത്തിയ വീസഫീസ് നിയമവിരുദ്ധമെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സോറോകിന്‍. ഇരുപത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ബൂസ്റ്റണ്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് ഉയര്‍ത്തിയ ഫീസ് കോടതി റദ്ദാക്കി. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി വിധി പ്രസ്താവിച്ചു
വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കായുള്ള എച്ച്–വണ്‍ബി വീസ 1,00,000 ഡോളർ ആയാണ് ട്രംപ് കുത്തനെ ഉയര്‍ത്തിയിരുന്നത്. ഏകദേശം 84ലക്ഷം രൂപ വരുന്ന ഈ ഫീസ് വര്‍ധന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ചുമത്തിയ ഈ ഫീസ് നിയമവിരുദ്ധമായ നികുതിയാണെന്നും കോടതി നിരീക്ഷിച്ചു. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്.
എച്ച്–വണ്‍ബി വീസാഫീസ് വര്‍ധനവിനെതിരെ സെപ്റ്റംബറില്‍ തന്നെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ വിഷയത്തിലെ കോടതി ഇടപെടലില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ജീവനക്കാരെ നിയമിക്കാൻ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പ്രോഗ്രാം. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നായതിനാൽ ഈ കോടതി വിധി ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് വലിയ ആശ്വാസമാകും.







