മംഗ്‌ളൂരു: പബ്ജി കളിക്കുന്നത് വിലക്കിയ വിരോധത്തിനെത്തുടര്‍ന്ന് 18കാരന്‍ പിതാവിനെയും സഹോദരിയെയും വെട്ടിക്കൊന്നു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തര കര്‍ണാടകയിലെ ഹാസന്‍, കൊപ്പള, അയോധ്യ ഗ്രാമത്തിലാണ് മനസ്സാക്ഷിയെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. വെങ്കിട നായിഡു (50), മകള്‍ പ്രഗതി (19) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെങ്കിട നായിഡുവിന്റെ ഭാര്യ സൗജന്യ (40) യെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെങ്കിട നായിഡുവിന്റെ മകന്‍ സായി വെങ്കിട്(18) ആണ് ക്രൂരമായ കൊലപാതകം നടത്തിയത്.ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
പബ്ജി കളിയുടെ ഇരയായിരുന്നു സായി വെങ്കിടന്ന് പൊലീസ് പറഞ്ഞു. ഏത് സമയത്തും ഇതിനായി സമയം ചെലവാക്കുന്നതിനെ തുടര്‍ന്ന് അച്ഛനും സഹോദരിയും മാതാവും എതിര്‍പ്പ് അറിയിച്ചിരുന്നു. സായി ഞായറാഴ്ച രാത്രി വീണ്ടും പബ്ജി കളിക്കുന്നത് കണ്ടു ഫോണ്‍ വാങ്ങി വയ്ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സായി വെങ്കിടേഷ് മെയിന്‍സ്വിച്ച് ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനമ്മമാരെയും സഹോദരിയെയും കഴുത്തിനു വെട്ടുകയായിരുന്നു.







