കാസർകോട്: ചെർക്കള ദേശീയപാതയിലെ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മഴവെള്ള പാച്ചിലിൽ താഴ്വാരത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാതയിൽ സൂചന സമരം നടത്തി. ദേശീയപാത ഉപരോധിച്ചു കൊണ്ടായിരുന്നു സമരം .പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് പ്രതിഷേധക്കാർ മുന്നറിയിച്ചു. ഇന്നു (വെള്ളി) രാവിലെയാണ് സൂചന സമരം നടത്തിയത് . അതേസമയം,പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, വാർഡ് മെമ്പർമാർ എന്നിവരുടെ ശക്തമായ ആവശ്യത്തെ തുടർന്ന് റവന്യൂ -ദേശീയപാത അധികൃതർ ചെർക്കളയിലെത്തി. ആർ ഡി ഒ.ബിനു ജോസഫ് തഹസിൽദാർ ഷെറിൽ ബാബു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്മാർ, നിർമ്മാണ കമ്പനി പ്രതിനിധികൾ എന്നിവരാണ് സ്ഥലം സന്ദർശിച്ചത് . മേൽപ്പാലത്തിന്റെ തൂണുകൾക്കു സമീപം താൽക്കാലികമായി ബണ്ടു നിർമ്മിച്ചു വെള്ളമൊഴുക്ക് തടയാൻ തീരുമാനിച്ചു. വെളളം ഓവുചാലുകളിലൂടെ വിടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. നിർമ്മാണ കമ്പനിയിലെ പരമാവധി തൊഴിലാളികളെയും ആവശ്യമായ യന്ത്ര സാമഗ്രികളും ചെർക്കളയിൽ എത്തിച്ചു ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു ആർ.ഡിഒ ഓഫീസിൽ നാളെ ( ശനി) പ്രത്യേകയോഗം ചേരാനും തീരുമാനിച്ചു.






