കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ 19 കാരിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ച് മാനഹാനി വരുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ ഉപ്പള ബസ് സ്റ്റാന്റില്‍ വച്ചാണ് യുവതി അതിക്രമത്തിനു ഇരയായത്. സമീപത്തു നിന്നു യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നു പറയുന്നു. ഇതു മാനഹാനിക്ക് ഇടയാക്കിയെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞു.
അതേസമയം യുവതി ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് ഞരമ്പു രോഗിയായ യുവാവ് ബസില്‍ നിന്നു ഇറങ്ങിയോടിയതായി പറയുന്നു. ഇയാളെ കണ്ടെത്തുന്നതിനായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കഞ്ചാവുമായി ഉപ്പളയില്‍ മധ്യവയസ്കൻ അറസ്റ്റില്‍
കാസര്‍കോട്: 49.70 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പള പച്ചിലംപാറയിലെ അബ്ദുല്‍ ഹമീദി (54)നെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പിടികൂടിയത്. വില്‍പ്പനയ്ക്കായി വച്ച കഞ്ചാവുമായി വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അബ്ദുല്‍ ഹമീദിനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ഉപ്പള, ഹിദായത്ത് നഗറില്‍ വച്ച് 60 പാക്കറ്റ് പുകയില ഉല്‍പ്പനങ്ങളുമായി മദക്കത്തെ ഉമ്മര്‍ ഫാറൂഖി (52)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത്. വില്‍പ്പനയ്ക്കായി തട്ടുകടയില്‍ സൂക്ഷിച്ച നിലയിലാണ് പുകയില ഉള്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.






