അണ്‍ഫിറ്റായ സ്‌കൂള്‍ കെട്ടിടം 5 ലക്ഷം രൂപ ചെലവഴിച്ച് പിടിഎ കമ്മിറ്റി ഫിറ്റ്‌നസാക്കി; മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ ക്ലാസ് റൂം ക്ഷാമത്തിന് നേരിയ ആശ്വാസം

മൊഗ്രാല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസി: എന്‍ജിനീയര്‍മാര്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സര്‍ക്കാറിന്റെ കര്‍ശന വ്യവസ്ഥയെത്തുടര്‍ന്നു ടലെടുത്തക്ലാസ് റൂമുകളുടെ അഭാവം പിടിഎ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണിയിലുടെ പരിഹരിച്ചു.

മൊഗ്രാലിലെ രണ്ട് ഓട് മേഞ്ഞ ഹൈസ്‌കൂള്‍ കെട്ടിടങ്ങള്‍ കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് കുമ്പള ഗ്രാമപഞ്ചായത്ത് അസി: എന്‍ജിനീയര്‍ വിഭാഗം മേല്‍ക്കൂരയുടെ അപകടാവസ്ഥയും, ചോര്‍ച്ചയും കണക്കിലെടുത്തു കെട്ടിടത്തിന് അണ്‍ഫിറ്റ് നല്‍കി ക്ലാസുകള്‍ നിറുത്തിവയ്പിക്കുകയായിരുന്നു.ഇതോടെ സ്‌കൂളില്‍ ഉണ്ടായ ക്ലാസ് റൂമുകളുടെ കുറവ് അധ്യാപകരെയും, പിടിഎയെയും ഒരുപോലെ വിഷമിപ്പിച്ചിരുന്നു.പിന്നീട് ക്ലാസ് ഷിഫ്റ്റ് സമ്പ്രദായം വഴിയും മറ്റുമാണ് കഴിഞ്ഞ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയത്.
ഈ വര്‍ഷവും കെട്ടിടത്തിന്റെ അഭാവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ് അന്‍ഫിറ്റായ 3 ക്ലാസ് റൂമുകള്‍ ഉള്ള കെട്ടിടം മൈന്റനന്‍സ് ചെയ്യാന്‍ പിടിഎ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂരയും,മറ്റും നന്നാക്കി .ഒടുവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തു.ഇത് അധ്യാപകര്‍ക്കും, പിടിഎക്കും ഇപ്പോള്‍ നേരിയ ആശ്വാസവുമാ യിട്ടുണ്ട്.അതേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഒരു മാസത്തിനകം വിവിധ വകുപ്പുകളില്‍ നിന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണമെന്ന നിബന്ധനകളോടെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.
ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ഫയര്‍ഫോഴ്‌സില്‍ നിന്ന് ലഭ്യമാക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സുരക്ഷ, വൈദ്യുതീകരണത്തിന്റെ സുരക്ഷ എന്നിവ സംബന്ധിച്ച് കെഎസ്ഇബിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഒപ്പം എ ഗ്രേഡ് ലൈസന്‍സ് ഉള്ള വയര്‍മാനെ വിളിച്ച് വൈദ്യുതീകരണം പരിശോധിക്കണം.ഈ കാര്യങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകൂവെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് അനുവദിച്ച രണ്ട് ക്ലാസ്സ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തടസ്സം ഇതുവരെ മാറിയിട്ടില്ല.സ്‌കൂള്‍ മൈതാനം സംരക്ഷിച്ചു വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനെന്ന നാട്ടുകാരുടെയും, കായിക പ്രേമികളുടെയും നിര്‍ദ്ദേശം കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നുണ്ട്.മറ്റു പോം വഴികള്‍ സ്‌കൂള്‍ അധികൃതരും, പിടിഎയും നോക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. അതിനാല്‍ തന്നെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ലാബിനും മറ്റുമായി സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഈ വിവരം ബന്ധപ്പെട്ടവരെ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ അറിയിച്ചിട്ടുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page