ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ തിരക്കേറിയ മാളവ്യ നഗര്‍ പരിസരത്തുള്ള ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. കെട്ടിടത്തില്‍ കുടുങ്ങിയ 37 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
റസ്റ്റോറന്റിന്റെ താഴത്തെ നിലയിലായിരുന്നു തീപിടിച്ചത്. പിന്നാലെ അതിവേഗം തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. സംഭവ സമയത്ത് നിരവധി പേര്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയിരുന്നതായി പറയുന്നു. വിദേശ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
രണ്ട് വാട്ടര്‍ ടെന്‍ഡറുകള്‍, രണ്ട് വാട്ടര്‍ ബൗസറുകള്‍, ഒരു ക്വിക്ക് റെസ്പോണ്‍സ് വെഹിക്കിള്‍, മറ്റ് ഫയര്‍ ഫൈറ്റിംഗ് യൂണിറ്റുകള്‍ എന്നിവ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ദുരന്തത്തിൽ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകടത്തില്‍ അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.







