പയ്യന്നൂർ: സ്വര്‍ണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാര്‍ തട്ടിയെടുത്ത് ആഭരണം കവര്‍ന്ന കേസിന് നേരത്തെ പിലാത്തറയില്‍ സമാനമായി നടന്ന രണ്ട് സംഭവവുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെട്ടു. തലശേരി ചിറക്കരയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാര്‍ ജലിന്തര്‍ നിഗമും ഭാര്യയും രണ്ട് കുട്ടികളും സുഹൃത്ത് സച്ചിനും സഞ്ചരിച്ച കാര്‍ തട്ടിയെടുത്ത് തകര്‍ത്ത് വസ്ത്രങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട് കാറിന്റെ സീറ്റ് ഉള്‍പ്പെടെ കുത്തിക്കീറി പിലാത്തറ സഹകരണ കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനിടയില്‍ കുമാറിന്റെ ഭാര്യയുടെ 25 ഗ്രാമിന്റെ ആഭരണം സംഘം തട്ടിയെടുക്കുകയും ചെയ്തു.
നേരത്തെ പിലാത്തറയില്‍ ഒമ്പതേമുക്കാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിന് സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അഞ്ച് മാസം മുമ്പ് കാറില്‍ കടത്തുകയായിരുന്ന 80 ലക്ഷത്തോളം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിനും സ്വര്‍ണം പൊട്ടിക്കല്‍ ടീമുമായി ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. അതിനാല്‍ ഈ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ സംഭവത്തില്‍ അന്വേഷണം നടക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് എന്തൊക്കെയോ ഒളിച്ചുവെച്ചുകൊണ്ടാണ് സ്വര്‍ണ വ്യാപാരിയായ കുമാര്‍ സംസാരിക്കുന്നതെന്ന സംശയവുമുണ്ട്.
കേസ് അന്വേഷണം എസ്.പിയുടെയും പയ്യന്നൂര്‍ ഡിവൈ.എസ്.പിയുടെയും സ്‌ക്വാഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്.







