കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാൻ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെയാണ് ആക്രമണം. ടി1 പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു.ഇതേത്തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇറാനും അമേരിക്കയും രാത്രി മുഴുവന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന് ശേഷമാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിന് പ്രതികാരമായി ഇറാനിയന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അവകാശപ്പെട്ടു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു.







