പയ്യന്നൂർ:പത്ത് വര്‍ഷമായി വിദേശത്ത് കഴിയുകയായിരുന്ന മണല്‍ മാഫിയ സംഘത്തലവനെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു.മാട്ടൂല്‍ ജസീന്ത പുതിയപറമ്പത്ത് ഹൗസില്‍ മുഹമ്മദ് നബീലി (31) നെ ആണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
2015ല്‍ ഒരാളെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പയ്യന്നൂര്‍ സി.ഐയായിരുന്ന സി.എ അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അക്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് നബീലെന്നു പൊലീസ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് അനധികൃത മണല്‍ കടത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഷാര്‍ജയിലേക്ക് കടന്ന ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. കണ്ണൂരിലെത്തിയാല്‍ പൊലീസ് പിടികൂടുമെന്നതിനാല്‍ ഇന്നലെ വിമാനമാര്‍ഗം ബംഗ്‌ളൂരുവിലെത്തിയ നബീലിനെ അവിടെ തടഞ്ഞുവെച്ചു. വിവരം അറിഞ്ഞെത്തിയ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ: ഷുഹൈബ്, എ.എസ്.ഐ: ശ്രീകാന്ത്, സീനിയര്‍ സി.പി.ഒ: സുരേഷ്, ഡ്രൈവര്‍ സുമിനേഷും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.






