മംഗ്‌ളൂരു: വീട്ടില്‍ പൂജ നടക്കുന്നതിനിടയില്‍ പുറത്തു ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത ഇളയച്ഛനെ യുവാവ് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു. ബണ്ട്വാള്‍, പിലാതെബെട്ടു, കടബെട്ടുവിലെ മധുസൂദന്‍ (38) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മധുസൂദന്റെ സഹോദനായ കേശവപൂജാരിയുടെ മകന്‍ രാഹുലി(23) നെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഇയാൾഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കുശല പൂജാരിയുടെ വീട്ടില്‍ പൂജ നടന്നു കൊണ്ടിരിക്കെ രാഹുലും കൂട്ടുകാരും മദ്യപിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്നു പറയുന്നു. ബഹളം തടയാന്‍ ശ്രമിച്ച മധുസൂദനനെ പ്രകോപിതനായ രാഹുല്‍ ബിയര്‍ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവത്രെ. ഗുരുതരമായി പരിക്കേറ്റ മധുസൂദനനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പുഞ്ചല്‍ക്കട്ടെ പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.







