കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും പുലിയും കാട്ടാനയും കാട്ടുപോത്തും തുടങ്ങിയ വന്യമൃഗങ്ങളുടെ ഭീഷണി രൂക്ഷമായി. ഞായറാഴ്ച രാത്രി ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ല്, ജാലമൂലയില്‍ എത്തിയ പുലിയെന്നു സംശയിക്കുന്ന വന്യജീവി വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ കടിച്ചുകൊന്നു. ലീലയുടെ നായയെ ആണ് ആക്രമിച്ച് കൊന്നത്. ഇന്ന് (തിങ്കള്‍) രാവിലെയാണ് നായയെ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ടത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് വാണി നഗറില്‍ നിന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. വീട്ടുപരിസരത്തു കാണപ്പെട്ട കാല്‍പ്പാടുകള്‍ വനം വകുപ്പ് അധികൃതര്‍ പരിശോധിച്ചു. വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷയും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലികള്‍ ഇറങ്ങിയിരുന്നതായി പരാതികൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന്പുലി ശല്യം ഉള്ള പ്രദേശങ്ങളില്‍ കൂടും സ്ഥാപിച്ചിരുന്നു. ഒരു കൂട് സ്ഥാപിച്ചിരുന്നത് മുള്ളേരിയ, ജയനഗറില്‍ ആയിരുന്നു.
ദേലംപാടി, പഞ്ചായത്തിലെ പഞ്ചിക്കല്ല്, ബെള്ളിപ്പാടിയില്‍ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വി.സി ശ്രീനിലയഭട്ടിന്റെ തോട്ടത്തിലാണ് ഞായറാഴ്ച രാത്രി കാട്ടാനയിറങ്ങിയത്. ആന തോട്ടത്തിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കര്‍ണ്ണാടക വനമായ ദേര്‍ക്കജെയില്‍ നിന്നാണ് ബെള്ളിപ്പാടി ഭാഗങ്ങളിലേക്ക് കാട്ടാന എത്തുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.





