മണിക്കൂറുകള്‍ക്കകം മൂന്നു അസ്വാഭാവിക മരണങ്ങള്‍; കാറഡുക്ക കണ്ണീരില്‍, മരണപ്പെട്ടവരില്‍ രണ്ടര വയസുകാരനും

കാസര്‍കോട്: മണിക്കൂറുകള്‍ക്കം രണ്ടര വയസുകാരനടക്കം മൂന്നു പേര്‍ മരിച്ച സംഭവം കാറഡുക്കയെ കണ്ണീരിലാഴ്ത്തി.
കാറഡുക്ക പഞ്ചായത്തിലെ കാര്‍ളെയിലെ രോഹിത്ത് ഷെട്ടി- ദിവ്യ ദമ്പതികളുടെ മകന്‍ ദേവാംഗ് (രണ്ടര വയസ്) വെള്ളിയാഴ്ച വൈകുന്നേരമാണ് കുളത്തില്‍ വീണ് മരിച്ചത്. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ ചുറ്റുമതിലില്ലാത്ത കുളത്തില്‍ കാണപ്പെട്ടത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ കുട്ടി കുളത്തിനു സമീപത്തേയ്ക്ക് അബദ്ധത്തില്‍ എത്തിയതായിരിക്കുമെന്നു സംശയിക്കുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരന്‍: ദേവാനുഷ്.
ദേവാംഗിന്റെ അപകടമരണം കണ്ണീരിലാഴ്ത്തിയതിനു പിന്നാലെയാണ് മറ്റു രണ്ടു അസ്വാഭാവിക മരണങ്ങള്‍ കൂടി ഇന്നു (ശനി) രാവിലെ റിപ്പോര്‍ട്ട് ചെയ്തത്. കാറഡുക്ക, കര്‍മ്മന്തൊടി സ്വദേശിയും നാഗാലാന്റില്‍ സൈനികനുമായ രാജേഷ് കുമാറിന്റെ ഭാര്യ സൗപര്‍ണ്ണിക (40)യെ രാവിലെ പുതുതായി പണിത വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഈ വിവരം നാടിനെ നടുക്കിയതിനു പിന്നാലെയാണ് കൊട്ടംകുഴിയിലെ കര്‍ഷകന്‍ അജിത്ത് (43) കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ ചാടി ജീവനൊടുക്കിയ വിവരം കൂടി എത്തിയത്. മൂന്നു മരണങ്ങളും നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page