കാസർകോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 63 കാരനെ 30 വർഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറഞ്ഞു.പനയാൽ ഗ്രാമത്തിലെ മൈലാട്ടി കുറുക്കൻകുന്ന് കോളനിയിൽ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്.2023 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സുകാരിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയത്ത്, പെൺകുട്ടിയും അനുജനും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നാണ് കേസ്. ചീമേനി സബ് ഇൻസ്‌പെക്ടറായിരുന്ന കെ.അജിതയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.






