കാസര്‍കോട്: ഫെബ്രവരി മാസത്തിൽ മലപ്പുറം, കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ നാലു ജില്ലകളില്‍ എന്‍ഐഎ റെയ്ഡ്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ പെട്ട കടുമേനിയിലെ ക്വാറി ഉടമ സജിയുടെ വീട്, ഇയാളുടെ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തനം നിര്‍ത്തിവച്ച ക്വാറി എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ചിറ്റാരിക്കാല്‍ പൊലീസിന്റെ കാവലിലാണ് റെയ്ഡ് .
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ അനില്‍ കുമാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തെ ഒരു വീട്ടിലും കൊണ്ടോട്ടിയിലെ രണ്ടു വീടുകളിലും പരിശോധന തുടരുന്നുവെന്നാണ് വിവരം.
2026 ഫെബ്രുവരി മാസത്തിലാണ് കൊണ്ടോട്ടിയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. അടിയില്‍ സ്‌ഫോടക വസ്തുക്കള്‍ അട്ടിവച്ച ശേഷം അതിനു മുകളില്‍ ഉള്ളിച്ചാക്കുകള്‍ നിരത്തിവച്ചാണ് ജലാറ്റിക് സ്റ്റിക്ക് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ലോറിയിൽ കടത്തിയത്. പ്രസ്തുത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് എൻ ഐ എ നാലു ജില്ലകളിൽ റെയ്ഡ് നടത്തുന്നത്.






