കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ ചെന്നയാളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കടമ്പള ദുർഗ്ഗ നിവാസിൽ താമസിക്കുന്ന യു.രാമകൃഷ്ണ (66) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2021 മേയ് 28 ന് വൈകിട്ട് ബേള ഗ്രാമത്തിലെ കടമ്പളയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ പ്രതി എടുത്തുവെച്ചത് ചോദിക്കാനെത്തിയ അബ്ദുൽ കരീം എന്നയാളെ പ്രതി ചീത്തവിളിക്കുകയും വാക്കത്തി ഉപയോഗിച്ച് വലതുകൈ വിരലിന് വെട്ടുകയുമായിരുന്നു. കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടയിൽ അബ്ദുൽ കരീമിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു വെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.സബ് ഇൻസ്പെക്ടറായിരുന്ന സുമേഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ, പി., അമ്പിളി കെ. എന്നിവർ ഹാജരായി.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാമകൃഷ്ണൻ പരാതിക്കാരനായ അബ്ദുൽ കരീമിനെതിരെ നൽകിയ സ്വകാര്യ പരാതിയിലുള്ള കേസിൽ അബ്ദുൽ കരീം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.







