വീട്ടിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ മരിച്ചു

ന്യൂഡല്‍ഹി: വീട്ടിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് മുന്‍ ഐഎഎസ് ഓഫീസറും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ആദ്യ ചെയര്‍മാനുമായ ധനേന്ദ്ര കുമാര്‍ (80) മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ഹൗസ് ഖാസിലുള്ള വസതിയിലാണ് അപകടം. എസിയുടെ ഇന്‍ഡോര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അപകടത്തില്‍ ധനേന്ദ്ര കുമാറിന്റെ മകന് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തു.

അപകടസമയത്ത് ധനേന്ദ്ര കുമാറിന്റെ കുടുംബാംഗങ്ങളും ജോലിക്കാരും ഉള്‍പ്പെടെ അഞ്ച് പേര്‍ വീട്ടിലുണ്ടായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് വീട്ടുകാരെ പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ധനേന്ദ്ര കുമാറിനെയും മകനെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ ധനേന്ദ്ര കുമാര്‍ ചികിത്സയിലിരിക്കെ മരിച്ചു.

സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. 1968 ബാച്ച് ഹരിയാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ധനേന്ദ്ര കുമാര്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളിലും ഭരണരംഗത്തും നിര്‍ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര സര്‍ക്കാരിലും ഹരിയാന സര്‍ക്കാരിലും ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിവയില്‍ കേന്ദ്ര സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page