പൂനെയില്‍ വിഷ മദ്യം കഴിച്ച് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതരം; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

പൂനെ: പൂനെയില്‍ വിഷ മദ്യം കഴിച്ച് 15 പേര്‍ മരിച്ചു. നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മദ്യത്തില്‍ വിഷവസ്തുക്കള്‍ കലര്‍ന്നിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. എന്നിരുന്നാലും ഫോറന്‍സിക്, ടോക്‌സിക്കോളജി റിപ്പോര്‍ട്ടുകള്‍ കിട്ടിയതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം സ്ഥിരീകരിക്കൂ.

പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്ത് മാത്രം ഏഴ് പേരാണ് മരിച്ചത്. ഹഡപ്സറില്‍ നിന്ന് അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മരണങ്ങള്‍ സസനെ നഗര്‍, കാലേപാദല്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
ഫുഗേവാഡിയിലെ ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഹഡപ്സറില്‍ രാഹുല്‍ ശരദ് ക്ഷീര്‍സാഗര്‍ (45), വിജയ് ഭുക്കുര്‍ലാല്‍ ശര്‍മ്മ (45), അരുണ്‍ ദാദര്‍, അശോക് രമേശ് ചവാന്‍ എന്നിവരാണ് മരിച്ചത്. രാജേഷ് രജ്പുത്, പാണ്ഡുരംഗ് ഫുഗെ, ആനന്ദ് ദേശായി, അക്ബര്‍ പഠാന്‍, ആനന്ദ് നികല്‍ജെ എന്നിവരാണ് ഫുഗേവാഡിയില്‍ മരിച്ചത്.

സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൂനെയിലെയും പിംപ്രി-ചിഞ്ച്വാഡിലെയും പൊലീസ് കമ്മീഷണര്‍മാര്‍ക്കാണ് അന്വേഷണ ഉത്തരവ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വ്യാജ മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസും എക്‌സൈസ് വകുപ്പും സമഗ്രമായ അന്വേഷണം ആരംഭിച്ചു. ഫുഗെവാഡി, ഹഡപ്സര്‍ എന്നിവിടങ്ങളിലേക്ക് മദ്യം വിതരണം ചെയ്ത യോഗേഷ് വാങ്കഡെ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page