മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്, മാണിക്കോത്ത് കൊളവയല്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അക്രമ വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി പ്രതിയായ ഉപ്പള, മണിമുണ്ടയിലെ സുഹൈലി (30)നെ അറസ്റ്റ് ചെയ്തു.
നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാ തലവനും മംഗളൂരുവില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്ത കാലിയാ റഫീക്കിന്റെ മകനുമാണ് സുഹൈല്‍ എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘കൊളവയല്‍ സ്വദേശിയായ ഷഹദ് എന്ന യുവാവിനെ 2026 മാര്‍ച്ച് 4ന് കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡ് ജംഗ്ഷനില്‍ വച്ച് കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് സുഹൈല്‍. കൂട്ടുപ്രതികളെ പിടികൂടിയിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഉപ്പള, മണിമുണ്ടയിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡംഗങ്ങളായ സജീഷ്, നികേഷ്, തോമസ് എന്നിവരും മണിമുണ്ടയിലെ വീട്ടില്‍ എത്തിയത്. പൊലീസിനെ കണ്ടതോടെ സുഹൈല്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ പ്രതി മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. പ്രതി രക്ഷപ്പെടാതിരിക്കുന്നതിന് വീടിന്റെ രണ്ടുഭാഗങ്ങളിലായി പൊലീസ് നിലയുറപ്പിച്ചു. ഇതിനിടയില്‍ ഇരുമ്പുദണ്ഡുമായി പുറത്തിറങ്ങിയ സുഹൈല്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയ സജീഷിനെ ആക്രമിച്ചു. വീടിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തി പ്രതിയെ കയ്യോടെ പിടികൂടി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സുഹൈലിന്റെ മാതാവും ഭാര്യയും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ള എട്ടോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചു. ഇതിലാണ് തോമസിനും നികേഷനും പരിക്കേറ്റത്. വിവരമറിഞ്ഞ് മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സുഹൈലിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി.’

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page