തിരുവനന്തപുരം: എറണാകുളം ,മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ സമരം കണ്ട് ഞെട്ടിപ്പോയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷക്കാലം കേരളം ഭരിച്ചത് സിപിഎം നേതൃത്വത്തില്‍ ആയിരുന്നു. ആ കാലയളവില്‍ 14 തവണ കുടിയൊഴിപ്പിക്കലിനായി അധികൃതര്‍ മലയിടം തുരുത്തിൽ പോയിട്ടുണ്ട്. അപ്പോഴൊന്നും അവിടെ പോകാത്തവര്‍ ഞങ്ങളെ സര്‍ക്കാര്‍ വന്നപ്പോള്‍ അങ്ങോട്ട് പോയിരിക്കുകയാണ് -വിഡി സതീശന്‍ പരിഹസിച്ചു. മലയിടം തുരുത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരെ ഈ സര്‍ക്കാര്‍ തെരുവിലേക്ക് വിടില്ല. അവരെ സര്‍ക്കാര്‍ സംരക്ഷിക്കും. നല്ല കഴിവുള്ള ഉദ്യോഗസ്ഥനാണ് രത്തന്‍ കേല്‍ക്കര്‍. അതുകൊണ്ടാണ് എന്റെ ഓഫീസില്‍ നിയമിച്ചത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനൊപ്പം അദ്ദേഹംപ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമ സഭാ ചീഫ് വിപ്പായി അപു ജോണ്‍ ജോസഫിനെ നിയമിക്കും-മുഖ്യമന്ത്രി പറഞ്ഞു. മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രതാ നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍മാരുടെ യോഗം ബുധനാഴ്ച ഓണ്‍ലൈനായി ചേരും. എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും-മുഖ്യമന്ത്രി പറഞ്ഞു.







