ശ്രീനഗര്‍: മദ്രസയിലേക്ക് പോയ 12 കാരിയെ വീടിന് സമീപത്തെ വയലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക സംശയം.
ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി മദ്രസയിലേക്ക് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. കുടുംബം നടത്തിയ തിരച്ചിലില്‍ ഇന്ന് (തിങ്കൾ ) രാവിലെയാണ് വീടിന് 200 മീറ്റര്‍ അകലെയുള്ള വയലിൽ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങള്‍ സമീപത്ത് നിന്ന് കണ്ടെത്തി.
സംഭവത്തിനു പിന്നാലെ പ്രദേശവാസികളും ബന്ധുക്കളും പ്രതിഷേധം ആരംഭിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സക്കീന യാട്ടു ഉള്‍പ്പെടെയുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കൊലപാതകത്തില്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ശക്തമായി അപലപിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്നുഅദ്ദേഹം പറഞ്ഞു.







