കാസർകോട്: നെല്ലിക്കുന്ന് ബീച്ചിന്റെ പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ കൂടുതൽ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , കാസർകോട് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കാസർകോട് ബീച്ച് റൺ ആവേശകരമായി. കുളിർമഴയും കടൽക്കാറ്റും പ്രഭാതത്തിന്റെ ഉന്മേഷവും ഒത്തുചേർന്ന റണ്ണിൽ നാന്നൂറോളം കായികപ്രേമികളാണ് പങ്കെടുത്തത്. കളക്ടർ അർജുൻ പാണ്ഡ്യൻ നേരത്തെ ജില്ലാ കലക്ടർ ആയിരുന്ന തൃശ്ശൂരിൽ നിന്ന് മൂന്നു കായികതാരങ്ങൾ ബീച്ച് റണ്ണിൽ പങ്കെടുക്കാനെത്തിയതും ആവേശം പകർന്നു
രാവിലെ 6.50ഓടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച റൺ നെല്ലിക്കുന്ന് ബീച്ച്, കസബ ബീച്ച് റോഡ്, പുലിമുട്ട് വഴി മണൽപ്പരപ്പിലൂടെ ഏഴു കിലോമീറ്റർ പിന്നിട്ട് വീണ്ടും ലൈറ്റ് ഹൗസിൽ സമാപിച്ചു. ബീച്ച് റണ്ണിൽ മുഴുവൻ ദൂരവും ഓടിയ ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും മെഡലുകൾ സമ്മാനിച്ചു.
വി.വി. ചന്ദ്രൻ 33 മിനിറ്റ് 32 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. പി.വി. ബിജു രണ്ടാം സ്ഥാനവും അബ്ദുൽ റഹിമാൻ ഷഹദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കല്ലട്ര മാഹിൻഎംഎൽഎ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കാസർകോട്ടെ ജനങ്ങൾ ഇത്തരം ജനകീയ പരിപാടികളിൽ വലിയ പങ്കാളിത്തം കാഴ്ചവെക്കുന്നതിൽ സന്തോഷമുണ്ടെന്നും, ‘കാസർകോട് ബീച്ച് റൺ’ വരും വർഷങ്ങളിലും സ്ഥിരം പരിപാടിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോടിന്റെ ടൂറിസം മേഖലയെ കൂടുതൽ സജീവമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
കാസർകോട് ജില്ല യുടെ 42ാം പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ബീച്ച് റണ്ണിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ബീച്ച് റണ്ണിന് എത്തിയതെന്ന് പറഞ്ഞു. കായിക വിനോദവും ആരോഗ്യ സംരക്ഷണവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഭാവിയിലും കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെല്ലിക്കുന്ന് ബീച്ചിലും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് കാസർകോട് നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം. ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജാഫർ കമാൽ, ഹമീദ് ബെദിര, സമീന മുജീബ്, മെഹറുന്നിസ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിതേഷ് കുമാർ, വിവിധ ഡി.ടി.പി.സി പ്രതിനിധികൾ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ളയും റണ്ണിൽ പങ്കെടുത്ത് മുഴുവൻ ദൂരം പൂർത്തിയാക്കി.. ആരോഗ്യ വകുപ്പ്, പൊലീസ്, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെസഹകരണത്തോടെയായിരുന്നു പരിപാടി.






