ബേഡകത്ത് 14 കാരിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 28 വര്‍ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 14 കാരിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ 28 വര്‍ഷത്തെ കഠിനതടവിനും മൂന്നു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. കോഴിക്കോട്, കൂരാച്ചുണ്ട് ,വട്ടച്ചിറ സ്വദേശിയും കുറ്റിക്കോല്‍, പാത്തിക്കല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ചിറക്കല്‍ ഹൗസിലെ സി എം മുനീറി (46)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ സന്തോഷ് കുമാര്‍ ശിക്ഷിച്ചത്.
2022 ജൂലായ് 10ന് ആണ് കേസിനാസ്പദമായ സംഭവം. ബക്രീദ് ആഘോഷത്തിന് തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകാമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ടുപോയി ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയത് അന്നത്തെ മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി ഉത്തംദാസ് ആയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി ദാമോദരന്‍ ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയയും എയ്‌ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കായി വനിതാ എ എസ് ഐ സുജാതയും കോടതിയില്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page