കാസര്‍കോട്: ചെങ്കള, പാണലത്ത് യുവ ഭര്‍തൃമതി തുരുമ്പു നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തു കഴിച്ച് ജീവനൊടുക്കി. പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദ (24)യാണ് മരിച്ചത്. ചെര്‍ളടുക്കം സ്വദേശിനിയാണ്. രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവാണ്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് ഫാത്തിമത്ത് സുഫൈദ ജീവനോടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സ്വര്‍ണം ആവശ്യപ്പെട്ട് പീഡനം ഉണ്ടായിരുന്നതായി പറയുന്നു. പീഡനo സഹിക്കാൻ കഴിയുന്നില്ലെന്ന് സുഫൈദ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്ന് സഹോദരൻ അബ്ദുൽ വാസിൽ ശനിയാഴ്ച രാത്രി 9 മണിയോടെ പാണലത്തെ വീട്ടിൽ എത്തിയതായിരുന്നു. വര്‍ത്തമാനത്തിനിടയില്‍ വീട്ടിനകത്തേക്ക് പോയ സുഫൈദ രാസവസ്തുവും കൊണ്ടു തിരിച്ചെത്തി ഭര്‍തൃ വീട്ടുകാരുടെ മുന്നില്‍വച്ച് കഴിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉടന്‍ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാളെ ഫാത്തിമത്ത് സുഫൈദയുടെ ഒന്നാം വിവാഹ വാർഷികമാണ്. ചെർളടുക്കയിലെ അബ്ബാസ് -സഫിയ ദമ്പതികളുടെ മകളാണ്.







