കാസർകോട്: സംസ്ഥാനത്തു മൂന്നാം ബദലിനുള്ള അംഗീകാരമാണു നിയമസഭ തെരെഞ്ഞെടുപ്പ് ഫലമെന്നു ബിജെപി സംസ്ഥാന സെൽ കോർഡിനേറ്ററും കോഴിക്കോട് മേഖല പ്രഭാരിയുമായ വി.കെ. സജീവൻഅഭിപ്രായപ്പെട്ടു. ബി.ജെ.പി. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.30 ലക്ഷം വോട്ടും മൂന്ന് എംഎൽഎ മാരും കേരളത്തിൽ ലഭിച്ചത് ജനങ്ങൾ ബിജെപിയെ അംഗീകരിക്കുന്നതിനുള്ള തെളിവാണ്. ബിജെപി മുന്നോട്ട് വെക്കുന്ന വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയങ്ങൾ. ഭാവിയിൽ എൻഡിഎ മുന്നണിയും ഇൻഡി മുന്നണിയും തമ്മിലായിരിക്കും തിരഞ്ഞെടുപ്പ് പോരാട്ടം. കേരളത്തിലും ബിജെപി അധികാരത്തിലെത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും അതിനനുസരിച്ചുള്ള ബൂത്ത് തല പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും വി.കെ. സജീവൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷത വഹിച്ചു. മേഖല സംഘടന സെക്രട്ടറി ജി. കാശിനാഥ്, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചർ, എ. വേലായുധൻ, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത് പ്രസംഗിച്ചു.കന്നഡ ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കണം, പാരിസ്ഥിതിക മലിനീകരണത്തിന് പരിഹാരം കാണണം, ഗവ. മെഡിക്കൽ കോളജ് ഉടൻ പ്രവർത്തന സജ്ജമാക്കണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.







