പയ്യന്നൂര്‍: ഇരിട്ടി, പയഞ്ചേരിമുക്കിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് കട കുത്തിത്തുറന്ന് 18 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും അരലക്ഷം രൂപയും കവര്‍ന്ന സംഘം അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ നാലുപേരെയാണ് ഇരിട്ടി എസ് ഐ കെ ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മഹാരാഷ്ട്രയിൽ പിടിയിലായ സംഘത്തെ നാട്ടില്‍ എത്തിച്ച ശേഷം മാത്രമേ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മെയ് 21ന് (വ്യാഴം)പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്നു കടയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമാണ് പൊലീസിനെ കവര്‍ച്ച സംഘത്തിലേയ്ക്ക് എത്തിച്ചത്. സംഭവദിവസം ഇരിട്ടിയില്‍ നിന്നു ഇതര സംസ്ഥാനക്കാരായ ഒരു സംഘം ഓട്ടോയില്‍ കണ്ണൂരിലേയ്ക്ക് പോയിരുന്നുവെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയും നിര്‍ണ്ണായകമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മഹാരാഷ്ട്രയില്‍ എത്തിയതായുള്ള വിവരം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പൊലീസ് മഹാരാഷ്ട്രയിലെത്തി കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.






