കാസർകോട്:പശ്ചിമേഷ്യൻ യുദ്ധം ഗൾഫിലെ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിച്ചത് ഗൾഫിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിമാറ്റിയതായി ആശങ്ക ഉയരുന്നു.
ഗൾഫ് മേഖലയിൽ ചെറിയ ജോലികളിലു ള്ളവരുടെ കുടുംബങ്ങളാണ് ഏറെ സാമ്പത്തിക ഞെരുക്കത്തിലുള്ളത്.പലർക്കും ശമ്പളമില്ലാതെ രണ്ടുമാസത്തോളമായി.ഭക്ഷണവും,താമസവും ഉള്ളവർ ദിവസങ്ങളെണ്ണി കഴിഞ്ഞുകൂടുകയാണെന്ന് പറയുന്നു.ഗൾഫ് പ്രതിസന്ധി തീരാത്തതിനാൽ പലരും നാട്ടിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട്.ഗൾഫിലുള്ളവർ കയ്യിൽ പൈസ ഒന്നും ഇല്ലാത്തതിനാൽ നാട്ടിലേക്ക് ചിലവിന് പൈസ അയക്കാനും വിഷമിക്കുന്നു.ഈ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് സ്കൂൾ തുറക്കുന്നതും, ബലിപെരുന്നാളും എത്തുന്നത്.
ബലിപെരുന്നാളിനു പുത്തനുടുപ്പ് ഒഴിവാക്കാനാണത്രേ കുടുംബങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശം. ഇതു വസ്ത്ര വിപണിയിലും പ്രതിഫലിക്കുന്നു.സ്കൂൾ തുറക്കുന്നതോടെ യൂണിഫോം,ബാഗ്, കുട,ഷൂസ്,നോട്ടുബുക്ക് എന്നിവ വാങ്ങണമെങ്കിൽ ഒരു കുട്ടിക്ക് കുറഞ്ഞത് 2,500 രൂപയെങ്കിലും വേണ്ടിവരും.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ ഒരു കുട്ടിക്ക് സ്കൂൾ ഫീസ് അടക്കം 10,000 രൂപയെങ്കിലും വേണ്ടിവന്നേക്കും.ഓരോ വീട്ടിലും രണ്ടോ അതിൽ കൂടുതലോ സ്കൂളിൽ പോകുന്നവരും, പുതുതായി ചേർക്കേണ്ടതുമായ കുട്ടികളുണ്ട്.ഇതും കുടുംബങ്ങളെ പ്രയാസത്തിലാ ക്കുന്നുണ്ട്.
പൊതു വിപണിയിൽ നാൾക്കുനാൾ അവശ്യസാധനങ്ങൾക്ക് ഉയർന്നുവരുന്ന വിലക്കയറ്റം കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുമ്പോൾ ഗൾഫിലെ തൊഴിൽ പ്രതിസന്ധിയും,സ്കൂൾ തുറക്കലും, ബലിപെരുന്നാളുമൊക്കെ എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.






