പ്രതിശ്രുത വരനു അരികില്‍ പ്രഫുല്ലയ്ക്കും അന്ത്യനിദ്ര; മകളുടെ അന്ത്യാഭിലാഷം നിറവേറ്റി പിതാവും കുടുംബവും, നോവായി സംസ്ക്കാര ചടങ്ങ്

കാസര്‍കോട്: വാഹനാപകടത്തില്‍ മരിച്ച പ്രതിശ്രുതവരനു അരികില്‍ തന്നെയും സംസ്‌ക്കരിക്കണമെന്ന പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം നിറവേറ്റി പിതാവും കുടുംബവും. കഴിഞ്ഞ ദിവസം കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കാണപ്പെട്ട പ്രതി ശ്രുതവധു പ്രഫുല്ല (26)യുടെ മൃതദേഹം തമിഴ്‌നാട്, തിരുനെല്‍വേലി, വള്ളിയൂര്‍ ഗ്രാമത്തില്‍ സംസ്‌ക്കരിച്ചു.
ബാങ്കു ജീവനക്കാനായ തിരുനെല്‍വേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹ നിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയതിരുന്നു.
ഇതിനിടയിലാണ് ഒരു മാസം മുമ്പ് ഉണ്ടായ ബൈക്കപകടത്തില്‍ മണിക്ക് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണി പത്തു ദിവസം മുമ്പ് മരണപ്പെട്ടു.
മണിയുടെ സംസ്‌ക്കാരചടങ്ങില്‍ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. ‘തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികില്‍ ‘ സംസ്‌ക്കരിക്കണമെന്നാണ് ആത്മ
ഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം പ്രഫുല്ലയുടെ വീട്ടുകാര്‍ മണിയുടെ വീട്ടുകാരെ അറിയിച്ചു. ഇരു കുടുംബക്കാരും പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം സഫലമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആംബുലന്‍സില്‍ തമിഴ്നാട്ടിലെ മണിയുടെ നാട്ടില്‍ എത്തിക്കുകയായിരുന്നു. പിതാവ് ജയാനന്ദ, സഹോദരന്‍ പ്രമോദ്, മുന്‍ പഞ്ചായത്തംഗം രവിരാജ്, ബന്ധുവായ ലോകേഷ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. ആചാരപരമായ ചടങ്ങുകളോടെയാണ് മണിയുടെ കുഴിമാടത്തിനരികില്‍ പ്രഫുല്ലയെയും സംസ്‌കരിച്ചത്. ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം കണ്ണീരണിയിച്ചു കൊണ്ടാണ് പ്രഫുല്ല ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page