കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
പൂച്ചക്കാട് അരയാല്‍ തറയിലെ പ്രവാസിയായ അബ്ദുള്‍ മജീദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ കവര്‍ച്ചക്കാര്‍ അലമാര പൊളിച്ചാണ് ആഭരണങ്ങളും പണവും കൈക്കലാക്കി യത്. അലമാരക്കകത്ത് ഏതാനും പാക്കറ്റ് വിദേശ മിഠായികള്‍ ഉണ്ടായിരുന്നു. ഇവ കൊണ്ടുപോകാനായി ഒരു സഞ്ചിയിലാക്കിയ നിലയിലാണ്. എന്നാല്‍ കൊണ്ടുപോയില്ല. മറന്നുവച്ചതായിരിക്കാം എന്നാണ് സംശയിക്കുന്നത്. സംഘം മടങ്ങിയതെന്നു സംശയിക്കുന്ന വഴിയില്‍ വീണ നിലയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കണ്ടെത്തി. കവർച്ചാ മുതലുകളുമായി രക്ഷപ്പെടുന്ന വെപ്രാളത്തില്‍ കവർച്ചക്കാരുടെ കൈയിൽ വീണു പോയതായിരിക്കാമെന്നു സംശയിക്കുന്നു.
അതേസമയം കുപ്രസിദ്ധ ക്രിമിനലായ ഒരാളുടെ നേതൃത്വത്തിലാണ് പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. പ്രസ്തുതയാള്‍ ഏതാനും ദിവസങ്ങളിലായി പൂച്ചക്കാട്ടും പരിസരങ്ങളിലും നിരീക്ഷണത്തിനു എത്തിയിരുന്നു എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അബ്ദുല്‍ മജീദിന്റെ വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സൂത്രധാരന്‍ പറഞ്ഞുവിട്ട സംഘം കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. വീട്ടില്‍ നിന്ന് ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ തുടരുന്നു.






