കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷൻ പടിഞ്ഞാർ പ്രദേശത്തെ കൂറ്റൻ തേക്ക് മരങ്ങൾ സമീപ വാസികൾക്ക് ഭീഷണി ഉയർത്തുന്നു. കാറ്റൊന്ന് ആഞ്ഞടിച്ചാൽ കൂറ്റൻ തേക്കുമരങ്ങൾ വീടുകൾക്ക് മുകളിലേക്കു മറിഞ്ഞേക്കുമെന്നു ഇവർ ഭയക്കുന്നു. വേനൽ മഴയിലെ കാറ്റിലും മഴയിലും ഈ കുടുംബങ്ങൾ നെഞ്ചിടിപ്പോടെയാണ് വീട്ടിനുള്ളിൽ കഴിച്ചു കൂട്ടിയത്.
കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തെ 30ഏക്കറിൽ കൂറ്റൻ തേക്ക് മരങ്ങലാണ്. ചതുപ്പ് നിലമായി വ്യാപിച്ചിട്ടുള്ള ഇവിടെ വികസനത്തിനായുള്ള മുറവിളി ഒരു ഭാഗത്ത് നടക്കുന്നു. ഒപ്പം വന്യ മൃഗങ്ങൾ ഇവിടം കേന്ദ്രീകരിച്ചു നാട്ടുകാർക്ക് ഭീതി പരത്തുന്നു. ഇതിനിടയിലാണ് തേക്ക് മരങ്ങളുടെ ഭീഷണി. മരങ്ങളോ,ചില്ലകളോ മുറിച്ചു മാറ്റണമെന്നാവ വശ്യപ്പെട്ട് ഈ കുടുംബങ്ങൾ മുട്ടാത്ത വാതിലുകളില്ല.എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമില്ല. കുട്ടികളെ പുറത്ത് കളിക്കാൻ വിടാൻ പോലും രക്ഷിതാക്കൾ ഭയക്കുന്നു. മഴക്കാലം ആരംഭിച്ചാലുള്ള ഭയാശങ്ക വേറെയും.
ഇക്കാര്യം റെയിൽവേയുടെ പാലക്കാട് ഡിവിഷണൽ മാനേജർക്കടക്കം പരാതി നൽകിയിരുന്നു. മഴക്കാലമെത്തിയതോടെ കുമ്പള സ്റ്റേഷൻ മാസ്റ്റർക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്.
മണ്ണൊലിപ്പ് മൂലം തേക്കുകളുടെ വേ രുകൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ് .മിക്ക മരങ്ങളും ഏത് നിമിഷവും വീഴാൻ പാകത്തിലാണ്.ഇതിനടുത്തു വൈദ്യുതി ലൈനുകളുമുണ്ട്.






