കുമ്പള: കാലവർഷം ശക്തമാവാനിരിക്കെ, തീരദേശ മേഖല നെഞ്ചിടിപ്പില മരുന്നു.ജില്ലയിലെ 87.65 കിലോമീറ്റർ കടൽത്തീരത്ത് കടലാക്രമണം ചെറുക്കാൻ ഈ വർഷവും പദ്ധതികളൊന്നു മില്ല.കാസർകോട് ജലസേചന വിഭാഗം വർഷങ്ങളായി സർക്കാരിനു സമർപ്പിച്ച പദ്ധതികൾ ചുവപ്പു നാടയിൽ കെട്ടി മുറുക്കി വച്ചിരിക്കുകയാണ്. ഇതു കടലോര ജനതയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു..
ഓരോ വർഷവും കലിതുള്ളി വരുന്ന കടൽ തീരദേശവാസികളെ ഭയപ്പെടുത്തുകയാണ്.കടൽക്ഷോഭത്തിൽ ജീവനും,വീടും, സ്ഥലവും, ജീവനോപാധികളും പതിവായി നഷ്ടപ്പെടുന്നതു തീരദേശമേഖലയിൽ ജീവിതം വഴിമുട്ടിക്കുന്നു. ഒരു പതിറ്റാണ്ട് കാലമായി ഇതാണ് ജില്ലയിലെ തീരദേശങ്ങളുടെ സ്ഥിതി.ഓരോ ദുരന്തസമയത്തും സമഗ്ര പദ്ധതികളു ടെയും പുനരധിവാസ പദ്ധതികളുടെയുമൊക്കെ ഘോഷയാത്ര ഉണ്ടാകാറുണ്ടെങ്കിലും പിന്നീടതിനു തളർവാതം പിടിക്കുന്നതും പതിവായി തുടരുന്നു. ഭരണകർത്താക്കൾ
ദുരന്തങ്ങളെ കടലാസിലും,വാക്കിലും, സന്ദർശനത്തിലും ഒതുക്കുന്നു.
വർഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങളുടെയും ഒരുതരി മണ്ണ് പോലും ബാക്കിയാക്കാതെ കടലെടുത്തു. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം തിരമാലകൾ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ മത്സ്യത്തൊഴിലാളികൾക്കു കഴിയുന്നുള്ളൂ. ജില്ലയിലെ 85 കിലോമീറ്റർ കടൽത്തീരത്ത് 50 കിലോമീറ്റർ കടലോരവും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്.
തീരദേശ ജനതയുടെ കണ്ണിൽ പൊടിയിടാൻ കോടികളും, ലക്ഷങ്ങളുമാണ് ഓരോ വർഷവും അശാസ്ത്രീയമായുള്ള തീരസംരക്ഷണ പദ്ധതിയുടെ പേരിൽ കടലിൽ കൊണ്ടിട്ട് തുലക്കുന്നത്.ചെറിയ കരിങ്കല്ലുകളും മണൽ ചാക്കുകൾ കൊണ്ടുള്ള കടൽ ഭിത്തികളും ശക്തമായ കടലാക്രമണത്തെ ചെറുക്കാൻ ഉതകുന്നില്ല. എങ്കിലും കരാർ കാർക്കും ഇടനിലക്കാർക്കും ഇതു വർഷത്താൽ നടത്തിവരാറുള്ള
വരുമാന മാർഗ്ഗമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ശാസ്ത്രീയമായ പദ്ധതികൾക്ക് വേണ്ടി മുറവിളി ഉയരുന്നത്.
കഴിഞ്ഞവർഷം സംസ്ഥാന സർക്കാറിന്റെ “കരുതലും കൈത്താങ്ങും” അദാലത്തിൽ സന്നദ്ധ സംഘടന നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ ജില്ലയിലെ തലപ്പാടി മുതൽ തൃക്കണ്ണാട് വരെയുള്ള രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ തീരദേശ ജനത ആവശ്യപ്പെടുന്ന തരത്തിൽ “ടെട്രോ പോഡ്” ഉപയോഗിച്ചുകൊണ്ട് സംരക്ഷണ ഭിത്തികൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചിരുന്നു. എന്നാൽ നടപടി കടലാസിൽ ഒതുങ്ങി.
അതിനിടെ മൊഗ്രാൽ നാങ്കി പ്രദേശത്ത് കടൽഭിത്തി സ്ഥാപിക്കാൻ കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ നാട്ടുകാരുടെ എതിർപ്പു മൂലം കഴിഞ്ഞ മൂന്നുവർഷത്തോളമായി കടൽത്തീരത്ത് ഉപേക്ഷിച്ച നിലയിലാണ്.






