കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷവും പൊതു സമൂഹത്തിൽ ഏറെ ചര്‍ച്ച ചെയ്ത പ്രയോഗമാണ് ‘വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’യെന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിക്കിടയില്‍ പാര്‍ട്ടി അനുഭാവിയുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങിനെ പ്രതികരിച്ചത്. ഈ പ്രയോഗം പിന്നീട് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
സമാന രീതിയില്‍ കീഴ് ജീവനക്കാരിയോട് പറഞ്ഞ സബ് എഞ്ചിനീയര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ടായ ആശ മേരി ജോര്‍ജ്ജി(53)ന്റെ പരാതിയില്‍ സബ് എഞ്ചിനീയര്‍ എ ജയകൃഷ്ണനെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് 10ന് രാവിലെ 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം നടന്ന പണി മുടക്കില്‍ പങ്കെടുക്കേണ്ടതില്ലെന്നു പുതുതായി വന്ന ക്യാഷ്യറോട് പരാതിക്കാരി പറഞ്ഞിരുന്നുവെന്നു പറയുന്നു. ഇതിന്റെ വിരോധത്തില്‍ മറ്റുള്ള ജീവനക്കാരുടെ മുന്നില്‍ വച്ച് ‘നീ നിന്റെ വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’ എന്നു പറഞ്ഞു ആക്ഷേപിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.






