കാസർകോട്: വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന പെരിയ ബസാറിലെ അടിപ്പാത അടിയന്തിരമായി പൊളിച്ച് മാറ്റി സൗകര്യപ്രദമായ രീതിയിൽ പുതുക്കിപണിയണമെന്ന് നടപ്പാത സമരസമിതിയോഗം ആവശ്യപ്പെട്ടു. നിലവിൽ വീതി കുറഞ്ഞതും അശാസ്ത്രീയ രീതിയിലും പണിതിട്ടുള്ള അടിപ്പാത യാത്രക്കാർക്കും നാട്ടുകാർക്കും ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടു ചെറു വാഹനങ്ങൾക്ക് ഒരുമിച്ച് പോകാനുള്ള സൗകര്യം നിലവില്ല. ഒരു വാഹനം കടന്നുപോയതിനു ശേഷമേ മറ്റൊരു വാഹനത്തിനു കടന്നുപോകാൻ സാധിക്കുകയുള്ളു.
രണ്ടു വാഹനങ്ങൾ ഒരേ ദിശയിൽ നിന്ന് വരികയോ , എതിർ ഭാഗത്ത് നിന്നു വരികയോ ചെയ്യുന്ന പക്ഷം കടന്നുപോകാൻ നേരിടുന്നത് വലിയ പ്രയാസമാണ്. അടിപ്പാതയിലെ സ്ഥല പരിമിതി അപകടത്തിനും വഴി വെക്കുകയാണ്. സർവ്വീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുന്ന പക്ഷം അപകടം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഭീതിയോടെയാണ് അടിപ്പാതയിലുടെയും സർവ്വീസ് റോഡിലൂടെയും വാഹനങ്ങൾ കടന്നുപോകുന്നത്.
അപകടം ഭയന്ന് കാൽനടയാത്രക്കാർ പോലും ഇതുവഴി കടന്നുപോകാൻ മടിക്കുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുഗമമായി കടന്നുപോകണമെങ്കിൽ ഏറെ സൗകര്യത്തോടെ അടിപ്പാത പുതുക്കിപ്പണിയുക മാത്രമാണ് ഏക പോംവഴിയെന്നു യോഗം ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ കമ്മീഷനും ജില്ലാകലക്ടർക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ആവശ്യമായ നടപടി ഉടൻ സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭരംഗത്തിെറങ്ങാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് മെമ്പർ സി ശോഭന അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ,പി കൃഷ്ണൻ ,എം മോഹനൻ , എൻ ബാലകൃഷ്ണൻ, ടി വി അശോകൻ , പ്രമോദ് പെരിയ , എ.എം മുരളീധരൻ , അബ്ദുല്ല ഷാഫി, കെ കുഞ്ഞിക്കണ്ണൻ , അശോകൻ നമ്പ്യാർ, ഷംസു പെരിയ സംസാരിച്ചു.





