ഏതുനേരവും വീഡിയോ കോളില്‍; പ്രസവിച്ചു കിടക്കുന്ന മകളെ വിശ്രമിക്കാന്‍ അനുവദിക്കുന്നില്ല; ചോദ്യം ചെയ്ത അമ്മായിയമ്മയെ മരുമകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബെംഗളൂരു: പ്രസവിച്ചു കിടക്കുന്ന മകളെ വിശ്രമിക്കാന്‍ അനുവദിക്കാതെ ഏതുനേരവും വീഡിയോ കോളില്‍ മുഴുകുന്നതിനെ ചോദ്യം ചെയ്ത അമ്മായിയമ്മയെ മരുമകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കര്‍ണാടകയിലെ ബെലഗാവിയിലുള്ള അലടകട്ടിയിലാണ് സംഭവം. ഹുബ്ബളി സ്വദേശിയായ മരുമകന്‍ അരവിന്ദ് ഗവാലി(26)യാണ് അമ്മായിയമ്മ മഹാദേവി കരിഗറിനെ(45) കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.

പ്രസവ ശേഷം വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ കുഞ്ഞിനെ വീഡിയോ കോളില്‍ കാണിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധം പിടിക്കുന്നതായി മകള്‍ അമ്മയോട് പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് മകളുടെ വിഷമം മനസ്സിലാക്കിയ മാതാവ് മരുമകനോട് വീഡിയോ കോളിന്റെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.

ഇതില്‍ പ്രകോപിതനായ യുവാവ് മഹാദേവിയെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടില്‍ കയറിയാല്‍ വെറുതെ വിടില്ലെന്ന് അമ്മായിയമ്മ മരുമകന് താക്കീത് നല്‍കി. തൊട്ടുപിന്നാലെ ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് അമ്മായിഅമ്മയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ‘ഇന്ന് ജയില്‍, നാളെ ജാമ്യം’ എന്ന് വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമാണ് യുവാവിന്റെ ആക്രമണം.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മഹാദേവി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രസവ ശുശ്രൂഷയില്‍ കഴിയുന്ന അരവിന്ദിന്റെ ഭാര്യ കുറച്ചുമാസങ്ങളായി അമ്മയ്‌ക്കൊപ്പം സ്വന്തം വീട്ടില്‍ കഴിയുകയാണ്. അതിനിടെയാണ് സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page