സംസാരശേഷിയില്ലാത്ത നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കല്ലുകൊണ്ട് ഇടിച്ച് ചതച്ച് മുഖം വികൃതമാക്കി; 65 കാരന്‍ അറസ്റ്റില്‍

പൂനെ: സംസാരശേഷിയില്ലാത്ത നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ 65 കാരന്‍ അറസ്റ്റില്‍. പീഡനത്തിനുശേഷം തിരിച്ചറിയാതിരിക്കാന്‍ കുട്ടിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ച് വികൃതമാക്കുകയും ചെയ്തു. ഭോര്‍ തെഹ്‌സില്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഭക്ഷണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വയോധികന്‍ കുട്ടിയുമായി പോകുന്നത് കണ്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച് തിരിച്ചറിയാന്‍ പറ്റാത്തവിധം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകോപിതരായ ഗ്രാമവാസികള്‍ പൂനെ-ബെംഗളൂരു ഹൈവേയില്‍ ഉപരോധം നടത്തി. കുട്ടിക്ക് നീതി ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. പിന്നീട് പ്രതിക്കെതിരെ കര്‍ശന നടപടി സ്വീരിക്കുമെന്നും പതിനഞ്ച് ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു. 1998-ലും 2015-ലും ഇയാള്‍ക്കെതിരെ സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page