ഛര്‍ദ്ദി: ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നതായി ബന്ധു

മുംബൈ: ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ പൈഡോണി പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. അബ്ദുല്ല ദൊക്കാഡിയ(40), ഭാര്യ നസ്‌റീന്‍ ദോക്കാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലംഗ കുടുംബത്തിന് അസ്വസ്ഥതയുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

25ന് രാത്രി 10.30ഓടെ കുടുംബം ബിരിയാണി കഴിച്ചിരുന്നു. ചില ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ബന്ധുക്കള്‍ പോയതിന് പിന്നാലെ പുലര്‍ച്ചെ ഒരുമണിക്കും 1.30നും ഇടയില്‍ നാലംഗ കുടുംബം തണ്ണിമത്തനും കഴിച്ചതായി പറയുന്നു. തൊട്ടടുത്ത ദിവസം രാവിലെ ആറുമണിയോടെ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. പിന്നാലെ ഇവര്‍ കുടുംബ ഡോക്ടറെ സമീപിച്ചു. നില വഷളായതിനാല്‍ ജെ.ജെ ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാല്‍ നാലുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയില്‍ ഞായറാഴ്ച ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ ‘ഗോള്‍ഗപ്പ ചാറ്റ്’ കഴിച്ച് ഏഴ് വയസ്സുള്ള ഒരു കുട്ടി മരിക്കുകയും 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുഫാസില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്തോ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page