കാസര്‍കോട്: പണം കൊടുക്കാത്ത വിരോധത്തില്‍ പിതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ മകനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. തെക്കില്‍, ബെണ്ടിച്ചാല്‍, തായല്‍ ഹൗസിലെ അഹമ്മദ് ഇര്‍ഫാദി (28)നെയാണ് ഇന്‍സ്‌പെക്ടര്‍ എം വി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തതത്. ചെങ്കള, പാണലം, തൊട്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി (51) ആണ് വധശ്രമത്തിനു ഇരയായത്. രണ്ടാമത്തെ മകനായ അഹമ്മദ് ഇര്‍ഫാദിന്റെ ഉപദ്രവം കാരണം ഇദ്ദേഹം കുറേ കാലമായി ഭാര്യയ്‌ക്കൊപ്പം പാണലത്തെ ബന്ധുവീട്ടിലാണ് താമസം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രസ്തുത വീട്ടില്‍ എത്തിയ മകന്‍ പണം ആവശ്യപ്പെട്ടപ്പോൾ കൊടുത്തില്ലത്രെ. ഇതില്‍ പ്രകോപിതനായ ഇര്‍ഫാദ് പിതാവിന്റെ കഴുത്തില്‍ വെട്ടുകയും നിലത്തു വീണപ്പോള്‍ മുഖത്തും ഇടതു കാലിലും പിറകുവശത്തും വെട്ടി പരിക്കേല്‍പ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. വെട്ടേറ്റ മുഹമ്മദ് കുഞ്ഞി ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.






