കാസർകോട്: നിത്യപയോഗ സാധനങ്ങൾക്ക് തോന്നിയ പോലെ വില വില വർദ്ധിപ്പിച്ചു ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കേണ്ട അധികാരികൾ കണ്ണും വായും പൊത്തിപ്പിടിച്ചു മൗനികളായി ഇരിക്കുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അപലപിച്ചു. ഹോട്ടലുകളിൽ ചായക്കും പലഹാരങ്ങൾക്കും ഉൾപ്പടെ മിക്ക സാധനങ്ങൾക്കും തോന്നിയപോലെയാണ് വില ഈടാക്കുന്നത് . പാചക വാതകത്തിൻ്റെ ലഭ്യതക്കുറവും വില വർദ്ധനവും കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്.
ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്കും പാനീയങ്ങൾക്കും വില വർദ്ധിപ്പിക്കുമ്പോൾ ഏകീകരിച്ച നിരക്കായിരുന്നു മുമ്പാക്കെ ഉണ്ടായിരുന്നത്. ഇന്ന് ഓരോ ഹോട്ടലുകാരും അവർക്കു തോന്നിയപോലെ വില ഈടാക്കുകയാണ്. ഗ്യാസ് ക്ഷാമത്തിൻ്റെ പേരിൽ വില കുത്തനെ കൂട്ടിയപ്പോർ അതിൻ്റെ മറവിൽ ജൂസിനും വില ഇരട്ടിയാക്കിയിരിക്കുകയാണ്. പല ഹോട്ടലുകളിലും എല്ലാ ഭക്ഷണ സാധനങ്ങളും ഉണ്ടാക്കുന്നില്ല, പാചകം ചെയ്യുന്നവക്ക് സ്ഥിര വിലയുമില്ല.
ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനും ഇടപെടാനും ബാധ്യതപ്പെട്ട അധികൃതർ ബോധപൂർവ്വം കണ്ണടക്കുന്നു. സാധാരണക്കാരും തൊഴിലാളികളും ഹോട്ടലുകളെ ആശ്രയിക്കുന്ന വലിയ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കാതെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും തോന്നിയപോലെ വില ഈടാക്കുന്നത് അവസാനിപ്പിക്കാനും അധികൃതർ ഇടപെടണമെന്നും അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു






