ചെന്നൈ: ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. തമിഴ് നാട്ടില്‍ മൂന്നു മണി വരെയുള്ള പോളിങ് നിരക്ക് പുറത്തുവിട്ടപ്പോള്‍ 70% കടന്നു. കഴിഞ്ഞ തവണ ഈ മണിക്കൂറുകളില്‍ 55.35 ശതമാനമായിരുന്നു പോളിങ്. ആകെ പോളിങ് 85% കടക്കുമെന്നാണ് സൂചന. ചെന്നൈയില്‍ 68% പേര്‍ വോട്ടു ചെയ്തു. തമിഴ് നാട്ടില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, പശ്ചിമബംഗാളില്‍ മൂന്ന് മണിവരെ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ആകെയുള്ള 294 മണ്ഡലങ്ങളില്‍ 152 എണ്ണത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതില്‍ 54 എണ്ണവും വടക്കന്‍ ബംഗാളിലെ എട്ട് ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്.
തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയായ അഗ്‌നിമിത്ര പോളിന്റെ വാഹനം ആക്രമിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. മുര്‍ഷിദാബാദിലെ നൗഡയില്‍ തിരഞ്ഞെടുപ്പിനിടെ പെട്രോള്‍ ബോംബ് സ്ഫോടനമുണ്ടായി.
ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമസാധ്യത കണക്കിലെടുത്ത് ഇവിടേക്ക് നേരത്തെതന്നെ കേന്ദ്ര ഏജന്‍സികളെ വിന്യസിച്ചിട്ടുണ്ട്.
ദിനാജ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശുഭേന്ദു സര്‍ക്കാരിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. തൃണമൂല്‍ പ്രവര്‍ത്തകര്‍ ശുഭേന്ദുവിനെ പിന്തുടരുന്നതിന്റെയും പൊലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുമാര്‍ഗഞ്ച് മണ്ഡലത്തിലെ പോളിംഗ് ഏജന്റുമാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും മമത ബാനര്‍ജി തോല്‍വി ഭയന്നാണ് അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.







