കാസര്‍കോട്: കാരഗുളികന്‍ തെയ്യം കാണാന്‍ പോയ പതിനഞ്ചുകാരന്റെ കാലിലേയ്ക്ക് പടക്കത്തിന്റെ ചീള് തുളച്ചു കയറി. ഇതു ചോദ്യം ചെയ്ത കുട്ടിയെയും മാതാപിതാക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച മൂന്നു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ഉപ്പിലക്കൈ, അടുക്കത്തുപ്പറമ്പിലെ 15 കാരന്റെ പരാതിയില്‍ പുതുക്കൈ സ്വദേശികളായ അഭിലാഷ്, ഷിബു, ഷിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചതുരക്കിണര്‍ കാരഗുളികന്‍ ദൈവസ്ഥാനത്തിനു സമീപത്താണ് സംഭവം. തെയ്യം കാണാനാണ് പതിനഞ്ചുകാരന്‍ ഇവിടെ എത്തിയത്. തെയ്യം കണ്ടു കൊണ്ടിരിക്കെ പൊട്ടിച്ച പടക്കത്തിന്റെ ചീള് പതിനഞ്ചുകാരന്റെ കാലിലേയ്ക്ക് തുളച്ചു കയറുകയായിരുന്നുവെന്നു പറയുന്നു.ഇതു ചോദ്യം ചെയ്ത 15 കാരനെ അഭിലാഷ് അസഭ്യം പറയുകയും വലതു ചെവിക്ക് അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. തള്ളി താഴെ ഇട്ടശേഷം വീണ്ടും അക്രമിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ച പരാതിക്കാരന്റെ അച്ഛന്‍ പ്രദീപിനെ മൂന്നുപേരും ചേർന്ന് മര്‍ദ്ദിച്ചുവെന്നു പരാതിപ്പെട്ടു.
ഇത് കണ്ട് തടയാന്‍ എത്തിയ മാതാവിനെയും മര്‍ദ്ദിച്ചു. അമ്മാവന്റെ മകന്‍ സനീഷിന്റെ തോളില്‍ ഇരുമ്പു ലിവര്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






