പയ്യന്നൂർ: നിരവധി പേരില്‍ നിന്നായി പണം തട്ടിയെടുത്ത് മുങ്ങിയ ചിട്ടി സ്ഥാപന നടത്തിപ്പുകാര്‍ക്ക് മൂന്ന് വര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷ. പയ്യാവൂരിലെ എയ്മി ചിട്ടി സ്ഥാപന നടത്തിപ്പുകാരായ പയ്യാവൂരിലെ കല്ലുവെട്ടാംകുഴിയില്‍ വിജി ജോസഫ്, ഷൈനി ജോര്‍ജ്, പുളിയമ്പള്ളി ഹൗസില്‍ ബേബി, വയലപ്പാത്ത് അബ്ദുല്‍ഖാദര്‍ എന്നിവരെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജ് എം.വി അനുരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.
പയ്യാവൂരിലെ പൂവത്തിക്കുന്നേല്‍ സ്‌കറിയ, ചന്ദനക്കാംപാറയിലെ എ.ജെ മനോജ്, കൈതക്കുഴിയില്‍ രഞ്ജിത്ത്, കല്ലുറുമ്പില്‍ രതീഷ്, ചെരിക്കോട് പ്ടാരി അലക്‌സ് നഗറിലെ മേലാണ്ട്‌ശേരില്‍ ബിനോയി, ചെട്ടിയാത്ത് ജോണ്‍സണ്‍, ഏരുവേശി പൂപ്പറമ്പിലെ ജോര്‍ജ് കുര്യന്‍, പൈസക്കരി കുന്നത്തൂരിലെ എടാട്ട് ജോര്‍ജ്, ചന്ദനക്കാംപാറയിലെ പുന്നോലില്‍ ബെന്നി, നീലാംകോല്‍ സജയന്‍, അലക്‌സ് നഗറിലെ ജോജോ പി. ജോര്‍ജ് എന്നിവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.
പയ്യാവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന എയ്മി ചിട്ടി സ്ഥാപനത്തില്‍ പല വാഗ്ദാനങ്ങളും നല്‍കിയാണ് ഇവരെ ചേര്‍ത്തത്. പിന്നീട് സ്ഥാപനം അടച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് നിയമാനുസൃത രജിസ്‌ട്രേഷനും ഉണ്ടായിരുന്നില്ല. ഇവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്.ഐമാരായ സി. മല്ലിക, പി.ജെ സ്‌കറിയ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.






