കാസര്‍കോട്: കാസര്‍കോടും പരിസരങ്ങളിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയും. അതിശക്തമായ ചൂടിന് കാറ്റും മഴയും ആശ്വാസമായെങ്കിലും വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.
കുമ്പള, മാവിനക്കട്ടയില്‍ തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീണു. രമേശന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. വീടിനു ഭാഗികമായി നാശം ഉണ്ടായി.
ആരിക്കാടി ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യത്തിന്റെ നിരവധി ഓടുകള്‍ ശക്തമായ കാറ്റിൽ പാറിപ്പോയി. ഓടുകള്‍ സര്‍വ്വീസ് റോഡിലേക്കാണ് വീണത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് ആളപായം ഒഴിവാക്കി.
കഞ്ചിക്കട്ട പാലത്തിനു സമീപത്ത് തെങ്ങ് കടപുഴകി വീണ് കൊടിയമ്മ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
കുമ്പള, ഉപ്പള, ബന്തിയോട്, ബദിയഡുക്ക, കാസര്‍കോട്, ചെമ്മനാട് ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു.







