കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാ ശ്രമം. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അടുക്ക, ചുക്കിരിയടുക്കയിലെ ഹനീഫ, അയല്‍വാസികളായ മുഹമ്മദ് ,അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.
ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഹനീഫയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. അടുക്കള ഭാഗത്തെ വാതിലിന്റെ കട്ടിളപ്പാളി അടര്‍ത്തിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. ആദ്യം മുകള്‍ നിലയിലെ മുറിയിലെത്തിയ മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ടുവെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് ഹനീഫയും ഭാര്യയും ഉറങ്ങിക്കിടന്നിരുന്ന മുറിയിലെത്തി. ഈ സമയത്ത് ഹനീഫയുടെ ഭാര്യ ഉണരുകയും ബഹളം വയ്ക്കുകയുമായിരുന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മുഖം മൂടിയും ഗ്ലൗസും ഫുള്‍കൈ ഷര്‍ട്ടും പാന്റസും ധരിച്ചെത്തിയ മോഷ്ടാവിന്റെ വിവിധ ദൃശ്യങ്ങള്‍
സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുഹമ്മദിന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖംമൂടി വീട്ടുപടിക്കല്‍ ഉപേക്ഷിച്ച നിലയിലാണ്. അബ്ദുള്ളയുടെ വീട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച ശ്രമം ഉണ്ടായത്. അബ്ദുള്ള പുലര്‍ച്ചെ മൂന്നുമണിയോടെ പള്ളിയിലേക്ക് പോയിരുന്നു. ഈ സമയത്താണ് മുഖംമൂടി ധരിച്ച മോഷ്ടാവ് വീട്ടില്‍ കവര്‍ച്ചക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള മകന്‍ തൽസമയം കാണുകയും ചെയ്തു. ഉടന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാര്‍ ബഹളം വച്ചതോടെ മോഷ്ടാവ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






