കാസര്‍കോട്: കാസര്‍കോട് വീണ്ടും സൂര്യാഘാതം റിപ്പോര്‍ട്ടു ചെയ്തു. ചൗക്കി, കല്ലങ്കൈയിലെ അക്ഷയ് (25) എന്നയാള്‍ക്കാണ് സൂര്യാഘാതമേറ്റത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. ആലംപാടിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ആഘാതം അനുഭവപ്പെട്ടത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും അസ്വസ്ഥത കൂടിയതോടെ പരിശോധിച്ചപ്പോഴാണ് പുറം ഭാഗത്ത് പൊള്ളിയതിന്റെ പാടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. അതിനു ശേഷം ജോലിക്ക് പോകാതെ വിശ്രമിക്കുകയാണെന്നു അക്ഷയ് പറഞ്ഞു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അജാനൂരില്‍ 13കാരന് സൂര്യാഘാതം അനുഭവപ്പെട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് സംഭവം.
അതേ സമയം സംസ്ഥാനത്ത് 12 ജില്ലകളിലും ശനിയാഴ്ച ഉയര്‍ന്ന താപനില അനുഭവപ്പെട്ടു. തിരുവനന്തപുരം, വയനാടു ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തി;40 ഡിഗ്രി സെല്‍ഷ്യസ് . കാസര്‍കോട്ട് ശനിയാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്.






