കാസര്‍കോട്: മുള്ളേരിയ ടൗണിലുണ്ടായ സംഘട്ടന കേസില്‍ കാറഡുക്ക പഞ്ചായത്ത് അംഗത്തെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളേരിയയിലെ എം ഷരീഫി (42)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മുള്ളേരിയ ടൗണിലെ വ്യാപാരിയായ ഇദ്ദേഹം കാറഡുക്ക പഞ്ചായത്ത് പന്ത്രണ്ടാം വാർഡായ ബളക്കയിലെ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പറാണ്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ആറര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുള്ളേരിയ ജുമാ മസ്ജിദിനു മുന്‍വശം വച്ച് ഒരു സംഘം ആള്‍ക്കാര്‍ യുവാക്കളെ തടഞ്ഞു നിർത്തി അക്രമിച്ചുവെന്ന കേസിലാണ് ഷരീഫിനെ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആദൂര്‍, പൂത്തപ്പലത്തെ മുഹമ്മദ് റൈ സി(18)ന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. റമീസ്, റിയാസ്, ആഷിഖ്, മുസ്താഖ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 15 പേര്‍ക്കും എതിരെയാണ് സംഭവ സമയത്ത് പൊലീസ് കേസെടുത്തിരുന്നത്.






