കാസര്‍കോട്: ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന പി സുഹാസിന്റെ കൊലപാതകത്തിനു 18 വര്‍ഷം. 2008 ഏപ്രില്‍ 17ന് വൈകുന്നേരം കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ അഭിഭാക ഓഫീസിനു സമീപത്തു വച്ചാണ് സുഹാസ് കുത്തേറ്റ് മരിച്ചത്.
ബി ജെ പി പ്രവര്‍ത്തകനായിരുന്ന സന്ദീപ് 2008 ഏപ്രില്‍ 14ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് കുത്തേറ്റു മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട്ട് മൂന്നു പേരാണ് കൊല്ലപ്പെട്ടത്. സന്ദീപിന്റെ കൊലപാതകത്തിന്റെ പ്രതികാരമായി 2008 ഏപ്രില്‍ 16ന് മുഹമ്മദ് സിനാന്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് അഡ്വ. സുഹാസ് കൊല്ലപ്പെട്ടത്. അന്നു തന്നെ അഡ്ക്കത്ത് ബയലിലെ ബി എ മുഹമ്മദും (56) കൊല്ലപ്പെട്ടു. സന്ദീപ് കൊലക്കേസില്‍ എട്ടു പ്രതികളെയും മുഹമ്മദ് സിനാന്‍ കൊലക്കേസില്‍ മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ബി എ മുഹമ്മദ് കൊലക്കേസില്‍ നാലു പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. സുഹാസ് കൊലക്കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകില്ലെന്നു കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ തീരുമാനമെടുത്തു. ഇതോടെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റാന്‍ കോടതി ഉത്തരവായി.
എന്നാല്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചകുറ്റപത്രത്തില്‍ അപാകത ഉള്ളതായി പിന്നീട് കണ്ടെത്തി. കുറ്റപത്രത്തില്‍ ഏഴാം പ്രതിയെ കുറിച്ച് പരാമര്‍ശം ഉണ്ടെങ്കിലും അയാളെ തിരിച്ചറിഞ്ഞിരുന്നില്ല. അതിനാല്‍ കേസ് പുനഃരന്വേഷണത്തിനു അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. കോടതി പുനഃരന്വേഷണത്തിനു ഉത്തരവിട്ടു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റിലെ ഡിവൈ എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ പുനഃരന്വേഷണം നടത്തി ഏഴാം പ്രതിയെ തിരിച്ചറിഞ്ഞു. എന്നാല്‍ അത് ആരാണെന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. പ്രതി ഇപ്പോഴും കാണാമറയത്തു തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നേരത്തെ തിരിച്ചറിഞ്ഞ ഏഴാം പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കേസിന്റെ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രേമരാജന്റെ നിയമോപദേശ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കി കൊണ്ടിരിക്കുന്നത്.







