കുമ്പള: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ നിലപാടെടുത്തു എന്ന എസ്‌ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ. ലത്തീഫിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നു ലീഗ് നേതാവ് അഷ്‌റഫ് കർള അപലപിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പൊള്ള അവകാശവാദ മാണതെന്നു അറിയിപ്പിൽ അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങൾ നിലപാടെടുത്തു എന്ന എസ്‌ഡിപിഐ നേതാവിന്റെ വാക്കു പഴയ ചാക്കാണെന്നു കർള പരിഹസിച്ചു. യുഡിഎഫിനെ സഹായിക്കുന്നതിന് പകരം വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് ഗുണകരമാകുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ യുഡിഎഫിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിക്കുകയും, പിന്നീട് പിൻവലിക്കുകയും ചെയ്തത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനുള്ള നാടകമായിരുന്നു. സ്ഥാനാർത്ഥിയെ പിൻവലിച്ചതിന് ശേഷവും മണ്ഡലത്തിലെ എസ്‌ഡിപിഐ നേതാക്കൾ ഒന്നടങ്കം യുഡിഎഫിനെ പരാജയപ്പെടുത്താൻ കുതന്ത്രങ്ങൾ മെനഞ്ഞതും പരസ്യമായി രംഗത്തിറങ്ങിയതും
നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കാർള പറഞ്ഞു.മഞ്ചേശ്വരത്തെ എസ്‌ഡിപിഐ വോട്ടുകൾ സംഘടനാപരമായി മുസ്ലിം ലീഗിനോ യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം. അഷ്‌റഫിനോ ലഭിച്ചിട്ടില്ല.
മതേതര വോട്ടുകൾ ഏകീകരിക്കേണ്ട നിർണ്ണായക ഘട്ടത്തിൽ യുഡിഎഫിനെ തുരങ്കം വെക്കാൻ ശ്രമിച്ച ഇവർ, ഇപ്പോൾ വിജയത്തിൻ്റെ പങ്ക് പറ്റാൻ വരുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്; എട്ടു കാലി മമ്മൂഞ്ഞിയുടെ അവതാരമാണ്.
എസ്‌ഡിപിഐയുടെ അണികളിൽ ആരെങ്കിലും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ നിലപാടാണ്. അതിൽ നേതൃത്വത്തിനു ഒരു പങ്കുമില്ല.എസ്.ഡി.പി.ഐ. നേതൃത്വം എപ്പോഴും യുഡിഎഫിനെ തകർക്കാനാണ് നിലകൊണ്ടിട്ടുള്ളത് – അദ്ദേഹം ആരോപിച്ചു.
മഞ്ചേശ്വരത്തെ എസ്‌ഡിപിഐയുടെ പ്രാദേശിക നേതൃത്വവും പ്രവർത്തകരും ഇടതു മുന്നണിക്കാണ് പിന്തുണ നൽകിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബിജെപി ഉയർത്തിയ വെല്ലുവിളിയെ യുഡിഎഫ് ശക്തമായി നേരിടുമ്പോൾ, ആ പോരാട്ടത്തെ പിന്നിൽ നിന്ന് കുത്താനാണ് എസ്‌ഡിപിഐ ശ്രമിച്ചത്. നേമത്ത് ഒരു നിലപാടും മഞ്ചേശ്വരത്ത് മറ്റൊരു നിലപാടും സ്വീകരിച്ചു എന്ന് പറയുന്നതിലൂടെ ഇവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്നു അഷ്റഫ് പരിതപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രസക്തി നിലനിർത്താനാണ് വ്യാജ പ്രസ്താവനകളുമായി ഇപ്പോൾ അവർ രംഗ പ്രവേശം നടത്തുന്നതെന്നു അറിയിപ്പു പറഞ്ഞു. പ്രവർത്തകരുടെ കഠിനാധ്വാനത്തെ അവഹേളിക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള എസ്‌ഡിപിഐയുടെ നീക്കങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നു അഷ്‌റഫ് കർള കൂട്ടിച്ചേർത്തു.







