കാസർകോട്: എൽ.ഡി.എഫ് ഇരുട്ടിൽ തപ്പുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പരിഹസിച്ചു.
ഒരു ലക്ഷത്തി അറുപത്തി എട്ടായിരം വോട്ടുകൾ പോൾ ചെയ്ത കാസർകോട് മണ്ഡലത്തിൽ ഇടത് പക്ഷം അമ്പതിനായിരം വോട്ടുകൾ നേടുമെന്ന് മനക്കണക്ക് കൂട്ടിയാൽ തന്നെ അവർ മൂന്നാം സ്ഥാനത്താകുമെന്ന് തിരഞ്ഞെടുപ്പ് കണക്കറിയാവുന്ന എല്ലാവർക്കും ബോധ്യമുണ്ടന്നു പ്രസ്താവനയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പിയെ ജയിപ്പിക്കാൻ കരാറെടുത്തവരുടെ കള്ളക്കണക്കുകൾ യാഥാർത്ഥ്യവുമായി ഒരു നിലക്കും പൊരുത്തപ്പെടുന്നതല്ല.
കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് അറുതി വരുത്താൻ ജനാധിപത്യ വിശ്വാസികൾ വോട്ട് ചെയ്തത് യു.ഡി.എഫിനാണ്.
മഞ്ചേശ്വരം, കാസർകോട് ,ഉദുമ മണ്ഡലങ്ങളിൽ എല്ലാ വിധ ഡീലുകളെയും പരാജയപ്പെടുത്തി യു.ഡി.എഫ് ചരിത്ര വിജയവും റിക്കാർഡ് ഭൂരിപക്ഷവും നേടുമെന്ന് കൂട്ടിച്ചേർത്തു.
പോൾ ചെയ്ത വോട്ടുകളിൽ ആറിൽ ഒന്ന് നേടി കെട്ടിവെച്ച പണം ലഭിക്കാൻ മത്സരിച്ചവർക്ക് വിശ്വസനീയമായ കണക്ക് പോലും പറയാനാകുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലുംതുടർച്ചയായി കണക്ക് തെറ്റുന്ന ഇടത് പക്ഷം ജില്ലയിൽ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും പരാജയപ്പെടുമെന്നും മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ചരിത്ര ഭൂരിപക്ഷം നേടുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.






