ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതി ഇരയെ വിവാഹം ചെയ്താലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പോക്‌സോ കേസിലെ പ്രതി പിന്നീട് ഇരയെ വിവാഹം കഴിക്കുകയോ ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്തതിന് ശേഷം കോടതികള്‍ കേസുകള്‍ അവസാനിപ്പിക്കുന്നതാണ് അടുത്തിടെ കണ്ടുവരുന്നതെന്നും എന്നാൽ അതിനോട് യോജിക്കാനാവില്ലെന്നും ചൂണ്ടിക്കട്ടി ഡല്‍ഹി ഹൈക്കോടതി അത്തരം ഒരു കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചു. വിവാഹം ജാമ്യത്തിലിറങ്ങാനുള്ള തന്ത്രം ആണെന്നു കോടതി അഭി പ്രായപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയാവുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു എന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷം പ്രതി അവരെ വിവാഹം ചെയ്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതു തള്ളിയ കോടതി പ്രതി അറസ്റ്റിലായ ശേഷമാണു വിവാഹത്തിനു സമ്മതിച്ചതെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടിയാണു വിവാഹം നടത്തിയതെന്നും അഭിപ്രായപ്പെടുകയായിരുന്നു .







