ക്ലാസിനിടയില്‍ കമ്പ്യൂട്ടര്‍ ഗെയിം; ചോദ്യം ചെയ്ത അധ്യാപികയെ മൂക്കിലിടിച്ച് എല്ല് പൊട്ടിച്ചു

ആലപ്പുഴ: ക്ലാസ് നടക്കുന്നതിനിടെ കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ചോദ്യം ചെയ്ത അധ്യാപികയുടെ മൂക്കിന്റെ എല്ല് വിദ്യാര്‍ത്ഥി ഇടിച്ചൊടിച്ചു. മാലദ്വീപിലെ ഗഫ് ധാല്‍ അടോള്‍ സ്‌കൂളിലെ അധ്യാപികയും ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യയുമായ സ്മിത എന്‍.പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ ഗെയിം കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയോട് ഗെയിം കളിക്കരുതെന്ന് ടീച്ചര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ടീച്ചറുടെ നിര്‍ദേശം അവഗണിച്ച വിദ്യാര്‍ത്ഥി വീണ്ടും കളിക്കുന്നത് കണ്ട അധ്യാപിക ശാസിക്കുകയും വിഡിയോ പകര്‍ത്തി പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് ചെയ്യുമെന്നു പറയുകയും ചെയ്തു. ഇതോടെ പ്രകോപിതനായ വിദ്യാര്‍ഥി ടീച്ചറുടെ ഫോണ്‍ എടുത്തെറിയുകയും മൂക്കില്‍ തുടര്‍ച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് പറയുന്നു.

മൂക്കിനിടിയേറ്റ സ്മിത രക്തം വാര്‍ന്നു ബോധരഹിതയായി. മറ്റ് അധ്യാപകര്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ഭര്‍ത്താവ് ദീപക് പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് സ്മിത സ്‌കൂളില്‍ അധ്യാപികയായി ജോലിക്കു ചേര്‍ന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page