കാസർകോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞുവെന്നു ലില്ല കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന്അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് . രാവിലെ 5.30ന് മോക് പോള്‍ ആരംഭിക്കും. പോളിങ് ദിവസം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആണ്. നിലവില്‍ ആറ് വി.എഫ്.സികള്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇന്നു രാവിലെ വിതരണം ആരംഭിക്കും.ജില്ലയിലെ മുഴുവന്‍ ആളുകളും വോട്ട് രേഖപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ അനുവദനീയമല്ലാത്തതിനാല്‍ എല്ലാ ബൂത്തുകളിലും മൊബൈല്‍ വെക്കാനുള്ള പൗച്ചുകള്‍ ക്രമീകരിക്കും ബൂത്തിനുള്ളിലും പുറത്തും ക്യാമറയോടു കൂടിയ വെബ്കാസ്റ്റിംഗ് സംവിധാനം ആണ് ഉണ്ടാവുക.
സ്ത്രീകള്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി സൗഹൃദ ബൂത്തും ജില്ലയില്‍ ഉണ്ട്. 20% റിസര്‍വോടെ 5504 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇതില്‍ 60% സ്ത്രീകളാണ്. ജില്ലയില്‍ 116 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു
പോളിംഗ് ദിവസവും അതിനു തലേ ദിവസമായ ഇന്നും ഇന്നു പോളിംഗിന് പിറ്റേ ദിവസവുമായി 72 മണിക്കൂര്‍ സമയത്ത് അതീവ ജാഗ്രത പാലിച്ചാണ് പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അനിഷ്ട സംഭവങ്ങളില്‍ പ്രതികരിക്കുന്നതിന് ക്വിക്ക് റെസ്‌പോണ്‌സ് ടീം പ്രവര്ത്തിക്കുന്നുണ്ട്. ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ് കമ്പനി ജില്ലയില്‍ എത്തിച്ചേര്‍ന്നു. അവരുടെ 780 ഉദ്യോഗസ്ഥരെ വിന്യ സിച്ചു . കൂടാതെ കേന്ദ്ര സേനയും ബി.എസ്.എഫ് കമ്പനിയും അടക്കം 16 കമ്പനി ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ വിവിധ പ്രദേശങ്ങളിൽ റൂട്ട് മാര്‍ച്ച് നടത്തി.
ജില്ലയില്‍ 11,03,618 വോട്ടര്‍മാര്‍
5,44,543 പുരുഷന്മാര്‍, 5,59,063 സ്ത്രീകള്‍, 12 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍
ജില്ലയില്‍ 1141 പോളിങ് സ്റ്റേഷനുകളാണുള്ളത്.
നിയമ സഭാ മണ്ഡലം തിരിച്ച് – പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍
മഞ്ചേശ്വരം : 115801 – 114312 – 0 – 230113
കാസര്‍കോട് : 105524 – 105399 – 0 – 210923
ഉദുമ : 112166 – 116342 – 4- 228512
കാഞ്ഞങ്ങാട് : 109008 – 114966- 6- 223980
തൃക്കരിപ്പൂര്‍ : 102044 – 108044 -2- 210090
ജില്ലയില്‍ 32 സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 5 മണ്ഡലങ്ങളിൽ 32 സ്ഥാനാര്‍ത്ഥികൾ മത്സരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം മണ്ഡലത്തിലാണ്. കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍.
മഞ്ചേശ്വരം മണ്ഡലത്തില്‍ 11 സ്ഥാനാര്‍ത്ഥികള്‍, കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍, ഉദുമ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികള്‍,
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍.
ജില്ലയിൽ 98.11 ശതമാനം വീട്ടില്‍ വോട്ട് നടന്നു. 6679 പേര്‍ വീട്ടില്‍ വോട്ട് ചെയ്തു.
ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍നിന്ന് വോട്ട് . ഏർപ്പെടുത്തിയത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 3189 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 3490 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു.
മഞ്ചേശ്വരത്ത് മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 341 പേരും ഭിന്നശേഷിക്കാരായ 642 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 344 പേരും ഭിന്നശേഷിക്കാരായ 540 പേരും ഉദുമ നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 648 പേരും ഭിന്നശേഷിക്കാരായ 879 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 923 പേരും ഭിന്നശേഷിക്കാരായ 718 പേരും വീട്ടില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 933 പേരും ഭിന്നശേഷിക്കാരായ 711 പേരും വീട്ടില്‍ വോട്ട് ചെയ്തു.
സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഇതുവരെ ലഭിച്ചത് 1094 പരാതികള്‍
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഏപ്രില്‍ ഏഴ് രാവിലെ 11.30 വരെ 1094 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. കൂടുതല്‍ പരാതികളും സ്വയമേധയാ എടുത്തവയാണ്.
മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 30 ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകുന്നുണ്ട്.
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് എട്ടു മണിക്ക് ആരംഭിക്കും
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്(ഏപ്രില്‍ എട്ട്) രാവിലെ എട്ട് മുതല്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വിതരണ – സ്വീകരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
1141 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 20% കൂടുതല്‍ ബാലറ്റ്- കണ്‍ട്രോള്‍ യൂണിറ്റുകളും (228) 30% കൂടുതല്‍ വിവിപാറ്റുകളും (342) റിസര്‍വായി വേണ്ടി വരും. 1426 ബാലറ്റ് യൂണിറ്റുകളും 1426 കണ്‍ട്രോള്‍ യൂണിറ്റുകളും 1538 വിവിപാറ്റ് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍
മഞ്ചേശ്വരംമണ്ഡലം : ഗവ. കോളേജ് കാസര്‍കോട് .
കാസര്‍കോട് മണ്ഡലം : ഗവ. കോളേജ്, കാസര്‍കോട് .
ഉദുമ : തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,കാസർകോട് .
കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്
തൃക്കരിപ്പൂര്‍: ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്
1146 ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍.
ജില്ലയിലെ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള 1146 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
ഓരോ ബൂത്തിലും വോട്ടെടുപ്പിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചതിന് പുറമെ, വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബി.എല്‍.ഒ) പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. റാംപ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ളം, അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനുള്ള ഫീഡിംഗ് മുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. വീല്‍ചെയര്‍ സൗകര്യവും, വോട്ടെടുപ്പ് പ്രക്രിയകളില്‍ സഹായിക്കുന്നതിനായി ഓരോ ബൂത്തിലും പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കന്നിവോട്ടര്‍മാരെ മധുരം നല്‍കി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷണത്തിന് കുടുംബശ്രീ
തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി വളണ്ടിയേഴ്‌സിന്റെ സേവനവും പോളിംഗ് ബൂത്തുകളില്‍ ലഭ്യമാക്കും. ഡ്യൂട്ടിയിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യങ്ങള്‍ എല്ലാ ബൂത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും ഹരിത തിരഞ്ഞെടുപ്പ്
പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ചാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഓരോ മാതൃകാ ഹരിത പോളിംഗ് ബൂത്തുകള്‍ വീതം സജ്ജീകരിച്ചു.
മാലിന്യരഹിത തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു ജില്ലയിലെ 1146 ബൂത്തുകളിലായി ഹരിതകര്‍മ്മ സേനയുടെ 1500 അംഗങ്ങളെ വിന്യസിച്ചു.
മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്
ജില്ലയില്‍ 1146 ബൂത്തുകളിലുo വെബ്കാസ്റ്റിങ് സജ്ജമാക്കും.
ഏപ്രില്‍ ഒന്‍പതിന് രാവിലെ മോക്‌പോള്‍ ആരംഭിക്കുന്നതു മുതല്‍ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങള്‍ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം വീക്ഷിക്കും.
ക്രിട്ടിക്കല്‍ ബൂത്തുകള്‍ മണ്ഡലം തിരിച്ച്
മഞ്ചേശ്വരം – 36 .
കാസര്‍കോട് – 57 .
ഉദുമ – 34,
കാഞ്ഞങ്ങാട് – 45.
തൃക്കരിപ്പൂര്‍ – 66.
ജില്ലയില്‍ ആകെ 238 സംഘർഷ സാധ്യതാ ബൂത്തുകള്‍
ജില്ലയിലെ 268 ക്രിട്ടിക്കല്‍ ബൂത്തുകളിലും സുരക്ഷാ ശക്തമാക്കും. കേന്ദ്രസേനകളായ ബി.എസ്.എഫ്, സി ഐ.എസ്.എഫ്, തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ്, മഹാരാഷ്ട്ര സ്‌പെഷ്യല്‍ പോലീസ്, എസ്.എസ്.ബി എന്നീ ഫോഴ്‌സുകളുടെ സേവനം ജില്ലയിലുണ്ട്.
171 മൈക്രൊ ഒബ്‌സര്‍വര്‍മാര്‍ ക്രിട്ടിക്കല്‍ ബൂത്തുകള്‍ നിരീക്ഷിക്കും.
സ്‌ട്രോങ് റൂമുകള്‍
മഞ്ചേശ്വരം,കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില സ്ട്രോംഗ് റും കാസര്‍കോട് ഗവ:കോളേജും
കാഞ്ഞങ്ങാട് മണ്ഡലത്തിലെയും
തൃക്കരിപ്പൂര്‍മബലത്തിലെയും സ്ട്രോംഗ് റും കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ്.
ജില്ലയിലെ മാതൃകാ പോളിംഗ് ബൂത്തുകളും വനിതാ-ഭിന്നശേഷി സൗഹൃദ ബൂത്തുകളും
ജില്ലയില്‍ അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍
വോട്ടര്‍മാര്‍ക്ക് മികച്ച പോളിംഗ് അനുഭവം നല്‍കുന്നതിനായി അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ വിദ്യാഗിരി എസ്.എ.ബി.എം പഞ്ചായത്ത് യു.പി സ്‌കൂള്‍, ഉദുമ മണ്ഡലത്തില്‍ ബാരെ ജി.ഡബ്ല്യു എല്‍.പി സ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാവണേശ്വരം ജി.എച്ച്.എസ്.എസ്, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം ഗവ. എല്‍.പി സ്‌കൂള്‍ എന്നിവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍.
ഭിന്നശേഷി ബൂത്ത്
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി പൂര്‍ണ്ണമായും ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ പോളിംഗ് ബൂത്തുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഭിന്നശേഷിക്കാര്‍ ആയിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മൂന്നാം നമ്പര്‍ ബൂത്ത് ഭിന്നശേഷി സൗഹൃദ ബൂത്താണ്.
വനിതാ ബൂത്തുകളും
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ബൂത്തുകളുടെ പൂര്‍ണ്ണ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ ഗവ. കോളേജ് ഗണിതശാസ്ത്ര വിഭാഗം, ഉദുമ മണ്ഡലത്തില്‍ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അജാനൂര്‍ മാണിക്കോത്ത് കെ.എ.കെ.എച്ച്.എം ഗവ. ഫിഷറീസ് യു.പി സ്‌കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പിലിക്കോട് ഗവ. യു.പി സ്‌കൂള്‍ എന്നിവയാണ് വനിതാ ബൂത്തുകളായി പ്രവര്‍ത്തിക്കുക. ഈ പോളിംഗ് സ്റ്റേഷനുകളുടെ സുഗമമായ നടത്തിപ്പിനായി സെക്ടറല്‍ ഓഫീസര്‍മാരെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
വോട്ടു ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം, താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിനു കിഴില്‍ (എന്‍.പി.ആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ.) നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണമന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളായി ഉപയോഗിക്കാം.
മദ്യനിരോധനം
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് വൈകിട്ട് ആറു മുതല്‍ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് ആറു വരെ ഡ്രൈഡേ.







